Apply to be a Chitika Publisher!

Friday, 29 March 2013

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍1.പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്‍ വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു.

2.സാധാരണ മലയാളിയില്‍ നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.

3.പൃഥ്വിരാജ് ജിമ്മില്‍ പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്‍ക്ക് ഉണ്ടാക്കിയെടുത്തത്.മസില്‍നിബിഢമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.

4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്‍കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്‍മാരില്‍ നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.

5.പൃഥ്വിരാജ് നിര്‍മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഇത്തരത്തില്‍ സിനിമകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്‍കി.ആ കേസില്‍ അറസ്റ്റും ഉണ്ടായി.

7.മറ്റൊരു ടിവി അഭിമുഖത്തില്‍ പൃഥ്വിരാജ് താന്‍ വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്‍ അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്‍മാര്‍.

8.സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.

9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്‍ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.

10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്‍ക്ക് അഹങ്കാരമായതിനാല്‍ അവന്മാര്‍ മുടിയണം എന്നു പറയുന്ന,ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്‍ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്‍ബല്യങ്ങളും ഉള്ളത് കൊണ്ട്.

കുറിപ്പ്:- പൃഥ്വിരാജിനെ എതിര്‍ക്കാത്തതുകൊണ്ട് അദ്ദേഹത്തെ ചീത്തവിളിക്കാത്തതുകൊണ്ട് എല്ലാ വായനക്കാരും ഈ ബ്ലോഗ് ഉപേക്ഷിച്ചുപോകുമെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു(ഞാന്‍ ബോള്‍ഡ് അല്ല,നികൃഷ്ടമായ അഹങ്കാരം മാത്രമേ എനിക്കുള്ളൂ).പണ്ട് ഈ പോസ്റ്റെഴുതിയ ഞാന്‍ ഇപ്പോ ഇങ്ങനെ പറയുന്നത് ഡാഷേടത്തെ പണിയാണ് എന്ന് പലരും പറയുന്നുണ്ട്.ഈ ബ്ലോഗ് ഒരു ചരിത്രരേഖയല്ല.ഓരോ സാഹചര്യത്തിനും അനുസരിച്ചാണ് ഇതിലെ പോസ്റ്റുകള്‍ ഉണ്ടാവുന്നത്.അന്ന് ആ പോസ്റ്റ് എഴുതിയ സാഹചര്യമല്ല ഇന്ന്.അന്ന് അതെഴുതിയവന്‍ ഇന്നിതെഴുതരുത് എന്നു പറയുന്നത് പണ്ട് കിടക്കയില്‍ മൂത്രമൊഴിച്ചവന്‍ ഇന്നതിനു വേണ്ടി ടോയ്‍ലറ്റിലേക്കു പോകുന്നത് ചെറ്റത്തരമാണ് എന്നു പറയുന്നതുപോലെ പൂജ്യമായ ശുംഭത്തരമാണ്.ശുംഭന്‍മാര്‍ ക്ഷമിക്കുക (കമന്റുകള്‍ മോഡറേറ്റ് ചെയ്യും).

sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമം

sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമംകേരളത്തില്‍ സാമൂഹികനീതി നടപ്പാക്കുന്നതിനു വേണ്ടി മറ്റെല്ലാം മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ഥിസംഘടന (അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴേ ഈ സംഘടനയുടെ പേരെഴുതിവച്ചിരിക്കുകയാണത്രേ)ഇന്നലെ നടത്തിയ സമരത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൊത്തം എസ്എഫ്ഐക്കാരെയും വെടിവച്ചുകൊല്ലാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ഒരുദ്യോഗസ്ഥന്‍ വെടിവയ്‍ക്കുകയും ഉന്നം ശരിയല്ലാത്തതുകൊണ്ട് നിഷകളങ്കരായ കുരുന്നുകള്‍ ജീവനോടെ രക്ഷപെടുകയും ഏതോ ദിവ്യാദ്ഭുതത്താല്‍ പൊലീസുകാര്‍ക്കെല്ലാം ദിവ്യഗര്‍ഭം എന്നു പറയുന്നതുപോലെ ദിവ്യപരുക്കുകള്‍ ഉണ്ടാവുകയും ചെയ്ത സംഭവം എല്ലാവരും കണ്ടതാണല്ലോ.

ഇന്നലത്തെ ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനമൊട്ടാകെ നടത്തിയ സമാധാനസമരത്തിനു നേരെയും പൊലീസും മാധ്യമപ്രവര്‍ത്തകരും അക്രമം അഴിച്ചു വിടുകയും ദൈവകൃപയാല്‍ കുരുന്നുകള്‍ രക്ഷപെടുകയും അവരെ കൊല്ലാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയുടെ കൊലയാളിസംഘം പരുക്കേറ്റ് ചാവാറായിരിക്കുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

പാലക്കാട്ടും, തൃശൂരിലും കണ്ണൂരിലുമാണ് പ്രതിഷേധക്കാരെ കൊന്നൊടുക്കാനുള്ള ശ്രമമുണ്ടായത്. കണ്ണൂരില്‍ നടന്ന മാര്‍ച്ചില്‍ നഗരസഭയുടെ വാഹനങ്ങള്‍ സമരക്കാരുടെ മേല്യ്‍ക്ക് ഓടിച്ചുകയറ്റി എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി എങ്കിലും ദിവ്യാദ്ഭുത്താല്‍ വാഹനങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. കണ്ണൂര്‍ ജില്ലാ കലക്ടറും എസ്‍പിയും ഐജിയും തങ്ങളുടെ ഓഫിസുകളിലിരുന്ന് കുരുന്നുകള്‍ക്കു നേരെ കൂറ്റന്‍ കല്ലുകളെറിഞ്ഞ് അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്‍ഭുതകരമെന്നോണം ഇവരുടെ ഓഫിസുകള്ക്കു നേരെ സ്വര്‍ഗത്തില്‍ നിന്നു കല്ലുകള്‍ വന്നു വീഴുകയും ഓഫിസുകള്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

ട്രാഫിക് പോലീസ് സ്‌റ്റേഷനുള്ളില് നിന്നും പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും കൊലയാളികളായ പോലീസുകാര്‍ കുരുന്നുകളെ കല്ലെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മേല്‍പ്പറഞ്ഞപോലെ എങ്ങുനിന്നോ കല്ലുകള്‍ വന്ന് ഈ ഓഫിസുകളൊക്കെ നാമാവശേഷമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വാടകക്കൊലയാളികളും പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു. കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് കുരുന്നുകളുടെ പ്രകടനം നീങ്ങുന്നതിനിടെയാണ് ചാനലുകളുടെ കാമറാമാന്‍മാര്‍ കുരുന്നുകള്‍ക്കു നേരേ കാമറകള്‍ ചൂണ്ടി വെടിവയ്‍ക്കാന്‍ ശ്രമിച്ചത്.കാമറയില്‍ നിന്നു പീരങ്കി ഉണ്ടകള്‍ക്കു സമാനമായ എന്തോ ഒന്ന് പ്രവഹിക്കുന്നത് കണ്ടതായി ചില കുരുന്നുകള്‍ സാക്ഷ്യം പറയുന്നുണ്ട്.

എന്തായാലും മരണം വരിക്കാന്‍ തയ്യാറായ കുരുന്നുകള്‍ പാര്‍ട്ടിസൂക്തങ്ങള്‍ ആലപിച്ച് കണ്ണടച്ചു നില്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു മിന്നല്പ്പിണര്‍ ഉണ്ടാവുകയും ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, ജീവന്‍ എന്നീ ചാനലുകളുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര് ഗുരുതരപരുക്കുകളോടെ നിലംപതിക്കുകയും ചെയ്തു. ഈ ദാരുണദൃശ്യം കണ്ട് കുരുന്നുകള്‍ കാമറാമാന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോള്‍ ആരോ ആഞ്ഞുചവിട്ടിയിട്ടെന്നപോലെ ഇന്ത്യാവിഷന്‍ കാമറാമാന്‍ നിലത്തുകിടന്നു പിടയുകയും അവിടമാകെ ചോരക്കളമാവുകയും ചെയ്തു. കുരുന്നുകള്‍ അപ്പോഴും സാമൂഹികനീതിക്കു വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കുകയായിരുന്നു.ആ പ്രകൃതിദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന്‍ ഷാജുവിനെ കുരുന്നുകള്‍ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ആളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തമോ കിഡ്‍നിയോ എന്താണെന്നു വച്ചാല്‍ അപ്പോള്‍ തന്നെ ദാനം ചെയ്യാമെന്ന് ഓഫര്‍ ചെയ്യുകയും ചെയ്തു. ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ കളക്‌ട്രേറ്റില്‍ നിന്ന് കലക്ടറും നൂറുകണക്കിനു വരുന്ന ജീവനക്കാരും കുരുന്നുകളെ കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചെങ്കിലും ആ കല്ലുകള്‍ കുരുന്നുകളുടെ മേല്‍ കൊള്ളാതെ തിരികെ കലക്ടറേറ്റില്‍ തന്നെ പോയി പതിക്കുകയായിരുന്നു. കല്ലേറില്‍ കുരുന്നുകള്‍ കൊല്ലപ്പെട്ടില്ല എന്നു മനസ്സിലാക്കിയ പൊലീസ് ലാത്തിചാര്‍ജിലൂടെയും ഗ്രനേഡ് ആക്രമണത്തിലൂടെയും അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ദൈവകൃപയാല്‍ കുരുന്നുകള്‍ക്ക് ഒന്നും സംഭവിച്ചില്ല.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

തൃശൂരില്‍ എസ്എഫ്ഐ കുരുന്നുകള്‍ പ്രാര്‍ഥനാഗാനമാലപിച്ച് മൗനജാഥ നടത്തുമ്പോള്‍ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കൊലയാളികളായ പൊലീസുകാരുടെ ജീപ്പിനു തനിയെ തീപിടിച്ചു.കേരളമെങ്ങും സമാനമായ രീതിയിലുള്ള അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.സമാധാനമായി സമരം നടത്തുന്ന കുരുന്നുകളെ കൊല ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഈ അദ്‍ഭുതങ്ങളാല്‍ ഇല്ലാതായി എന്നത് എസ്എഫ്ഐ എന്ന സംഘടനയുടെ സാമൂഹികപ്രസക്തി മാത്രമല്ല,പ്രപഞ്ചോല്‍പത്തിയുമായും ദൈവത്തിന്റെ നിലനില്‍പുമായും നിലവിലുള്ള വിശ്വാസങ്ങള ചോദ്യം ചെയ്യുന്നതുമാണ്. മുഖ്യമന്ത്രി എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടി ഇനിയൊരക്ഷരം പറയാതെ രാജിവച്ച് പുതുപ്പള്ളിയില്‍ പോയി വല്ല കരനെല്‍കൃഷിയും നടത്തി ജീവിക്കുകയും കേരളഭരണം ദൈവത്തിന്റെ കുഞ്ഞാടുകളായ ഈ കുരുന്നുകളെയും അവരെ നയിക്കുന്നവരെയും ഏല്‍പിച്ചു കൊടുക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.

ഒറ്റ തന്തയ്‍ക്കു പിറന്നവര്‍ എസ്എഫ്ഐയില്‍ ചേരുക

നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം. വീട്ടില്‍പ്പോയി ഇക്കാര്യം ചോദിക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു ടെസ്റ്റ്.നിങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിലും കോടതിയിലും വിശ്വസിക്കുകയും തീവ്രവാദ ആശയങ്ങളെ എതിര്‍ക്കുകയും ആളുകളെ വഴിയിലിട്ട് വെട്ടിക്കൊല്ലുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ടോ ? ഉണ്ടെങ്കില്‍ സോറി,നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു ജനിച്ചതല്ല.

കേരളാ ട്രാഫിക് ഗൈഡ്

കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കാനാഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല, അത്ര തന്നെ.

1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.

2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്‍തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ അമ്മേ കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.

3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്‍ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്‍നലുകളാല്‍ നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു.

4. നിങ്ങളുടെ എതിര്‍വശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്‍ത് കയറിവരുന്ന വാഹനങ്ങളോടും സമാനമായ സമീപനമായിരിക്കണം. എത്ര ദൂരെ നിന്നായാലും ശരി ഒരു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടാല്‍ വിടരുത് . ഹെഡ്‍ലൈറ്റ് അങ്ങ് ഇട്ടേക്കണം. അവന്‍ വിരണ്ട് പിന്മാറട്ടെ. റോഡ് ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ വാഹനത്തിന് തടസ്സമില്ലാതെ പോകാന്‍ പാകത്തില്‍ കിടക്കേണ്ടതാകുന്നു. ഈ ലക്ഷ്യത്തിനു വേണ്ടി ഹോണ്‍ ഉപയോഗിക്കാം. ഞെക്കി പിടിക്കുക. പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വളരെ ചെറിയ ഹോണ്‍ മുഴക്കാവുന്നതാണ് എടീ എന്നു വിളിക്കുന്നത് പോലെ കീ എന്നൊരു സാധനം. 98 ശതമാനം പെണ്ണുങ്ങളും നോക്കിയിരിക്കും. കീകീകീകീകീ… എന്നു നീട്ടിയടിക്കുകയോ വളഞ്ഞുപുളഞ്ഞ ഈണമുള്ള എയര്‍ഹോണ്‍ മുഴക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഭൂലോകവായില്‍നോക്കിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞുകളയും.

5. പാര്‍ക്കിങ് ആണ് മറ്റൊരു പ്രധാനസംഗതി. കഴിയുന്നതും നോ പാര്‍ക്കിങ് ബോര്‍ഡുകളുടെ ചുവട്ടില്‍ തന്നെ ഇടുക. കാരണം ബോര്‍ഡിന്റെ ചുവട്ടില്‍ പിന്നെ ഒരു പൊലീസുകാരന്‍ കൂടി നില്‍ക്കില്ല. പാര്‍ക്കിങ് പരിധിക്കു പുറത്തോ മറ്റോ മാത്രമേ പാവങ്ങള്‍ നില്‍ക്കൂ. ഇവിടം നോ പാര്‍ക്കിങ് സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍ പറ്റൂ. അഥവാ വല്ല പൊലീസുകാരനും ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് വന്നാല്‍ അയ്യോ സര്‍ നോ കണ്ടില്ല കേട്ടോ, അത് തെളിഞ്ഞിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഊരാം.

6. സീബ്രവരകളാണ് മറ്റൊരു സംഗതി.പ്രധാന ജംക്ഷനുകളിലും മറ്റും റോഡിന്റെ ഭംഗികൂട്ടാന്‍ വേണ്ടിയാണ് ഇത് വരയ്‍ക്കുന്നത്. ചിലര്‍ ഇതു വഴി റോഡ് മുറിച്ചുകടക്കാറുമുണ്ട്. രോഗികള്‍ വൃദ്ധര്‍ വികലാംഗര്‍ സ്‍ത്രീകള്‍ കുട്ടികള്‍ തുടങ്ങിയവര്‍ ഇതുവഴി റോഡ് മുറിച്ചുകടക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വീരശൂരപരാക്രമികളായ നിങ്ങള്‍ വെറുമൊരു റോഡ് മുറിച്ചുകടക്കാന്‍ സീബ്രവരയില്‍ കാത്തുനില്‍ക്കുക എന്നത് വളരെ ല‍ജ്ജാകരമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്ത് വരയില്ലാത്ത ഭാഗത്തുകൂടി കൂളായിട്ട് മുറിച്ചുകടക്കുകയാണ് വേണ്ടത്.

7. റോഡിലെ സ്‍ത്രീകളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഹോണ്‍ അടിക്കുന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞുകഴിഞ്ഞു. റോഡില്‍ കാല്‍നടക്കാരായും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായും ഒക്കെ ധാരാളം സ്‍ത്രീകളുണ്ടാവും ഇവരുമായുള്ള ബന്ധം എങ്ങനെയായിരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ ഒരു ബൈക്കിന്റെ പിന്നില്‍ ഒരു സ്‍ത്രീ ഇരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യേണ്ട കാര്യമില്ല. ബസ്‍ സ്‍റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നവരെയും ശ്രദ്ധിക്കുക. ബസിനെ മാത്രം കാത്തുനില്‍ക്കുന്നവരുണ്ട്. അവരെ വിട്ടേക്കുക. അവര്‍ ബസിനേ കയറൂ. ബസുകിട്ടാതെയും മറ്റും ഏതെങ്കിലും ഒറു ലിഫ്‍ട് കിട്ടാന്‍ പ്രാര്‍ത്ഥിച്ച് രോഡിലൂടെ പോകുന്ന ഓരോ വാഹനത്തിന്റെയും ഡ്രൈവറെ നോക്കി നോക്കി നില്‍ക്കുന്നവരുമുണ്ടാവും. വണ്ടി ചവുട്ടി നിര്‍ത്തുക. അവര്‍ അടുത്തെത്തുമ്പോള്‍ പരിചയപ്പെടുത്താനൊന്നും നില്‍ക്കാതെ പോവേണ്ട സ്ഥലം ചോദിക്കുക, കയറാന്‍ പറയുക.ബാക്കി കാര്യങ്ങള്‍ മുറ പോലെ നടന്നോളും.

8. ബസുകള്‍ കേരളത്തിലെ റോഡുകളിലെ ഒഴിച്ചുകാടാനാവാത്ത സംഗതികളാണല്ലോ. അതുപോലെ തന്നെ നാഷനല്‍ പെര്‍മിറ്റ് ലോറികളും. രണ്ട് കൂട്ടരോടും അല്‍പം ബഹുമാനമൊക്കെയാവാം. കാരണം, അവന്മാര്‍ തട്ടിയിട്ടേച്ചുപോയാല്‍ ഹൈവേ പൊലീസ് പോലും തിരിഞ്ഞു നോക്കില്ല. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്ന് മിനിമം 10 കിലോമീറ്ററെങ്കിലും അകലം പാലിക്കുക. അതില്‍ നിന്ന് ആര് ,എപ്പോള്‍ ,എങ്ങനെ ചാടിവരും എന്നത് പറയാനൊക്കാത്തതിനാലാണീ മുന്‍കരുതല്‍. ബസുകളോടും അങ്ങനെ തന്നെയായിരിക്കണം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‍റ്റുകളോട് നമുക്ക് ചെയ്യാന്‍ കഴിയുന്നതിത്രമാത്രം. ബസ് പിന്നിലാണെങ്കില്‍ നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ തന്നെ ഓടിക്കുക. ഒന്നു കയറിപ്പോകാന്‍ വേണ്ടി വെപ്രാളപ്പെട്ട് സര്‍ക്കാര്‍ ഡ്രൈവന്‍ ബസ് റോഡിന്റെ ഇടത്തും വലത്തും ഓടിച്ചാലും ശരി നിങ്ങള്‍ അണുവിടപോലും മാറ്റിക്കൊടുക്കരുത്. സംസ്ഥാനസര്‍ക്കാര്‍ നിങ്ങളുടെ കാരുണ്യം തേടി ഓച്ഛാനിച്ചുനില്‍ക്കുന്നതിന് സമാനമായ ചില തോന്നുലുകള്‍ ഉണ്ടാവുന്നത് ആസ്വദിക്കുക. എന്നാല്‍ ഏറെ നേരം നമുക്കിങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് എതിര്‍വശത്ത് നിന്ന് ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ട് എന്നു ബോധ്യമായാല്‍ പഞ്ചപാവത്തെപ്പോലെ നിങ്ങള്‍ വണ്ടി സൈഡിലേക്കൊതുക്കി വേഗത ഒന്നുകൂടി കുറച്ച് കയറിപ്പൊയ്‍ക്കൊള്ളാന്‍ ആംഗ്യം കാണിക്കുക. എങ്ങനെ കയറിപ്പോകാന്‍ ? എന്നാല്‍ എതിര്‍വശത്തു നിന്നുള്ള വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍ അവന്‍ ആവേശപൂര്‍വം ഇരപ്പിച്ചുവരും ഈ സമയം നിങ്ങളും വേഗം കൂട്ടി റേഡിനു നടുവിലേക്കു കയറി വഴി മുടക്കുക. തിരക്കില്ലാത്ത യാത്രകളില്‍ ബോറടി മാറ്റാന്‍ പറ്റുന്ന രസകരമായ ഗെയിമാണിത്.

9. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചും സര്‍ക്കാര്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യത്തില്‍ വാഹനമോടിക്കുമ്പോഴാണ് നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടത്. ഫോണ്‍ തോളില്‍ വച്ച് സംസാരിക്കുന്നതിനെക്കാള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ബ്ലൂടൂത്ത് ഹെ‍ഡ്‍സെറ്റ് ആണെങ്കില്‍ വളരെ സൌകര്യമായി. അത്യാവശ്യം സംസാരിക്കുന്ന പെണ്‍കുട്ടികളെയൊക്കെ വിളിക്കാന്‍ പറ്റിയ സമയമാണ് ഡ്രൈവിങ്.

10. ഹൈവേ പൊലീസ്, വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോക്കല്‍ പൊലീസ് തുടങ്ങിയ ശല്യങ്ങളെയാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടത്. കൈനീട്ടുമ്പോഴേ പരുങ്ങരുത്. വിലകൂടിയ വാച്ച് മോതിരം തുടങ്ങിയ സംഗതികളോടുകൂടിയ ഒരു കൈ സ്വന്തമായുണ്ടാവണം. ലെവന്മാര്‍ കൈ നീട്ടുമ്പോള്‍ നിങ്ങള്‍ പുറത്തേക്കിടുന്നത് ഈ സംഗതിയാണല്ലോ. അത് കാണുമ്പോളെ ഇവന്‍ ചില്ലറക്കാരനല്ല്ലല്ലോ എന്നവര്‍ക്കു തോന്നണം. അടുത്ത പടി ഡയലോഗ് കാച്ചാം- പ്ലീസ്, നമുക്ക് പിന്നെ കാണാം.. ഒരു കോണ്‍ഫറന്‍സിന് പോകുന്നവഴിയാ.. മിനിസ്‍റ്റര്‍ ചേംബറില്‍ വെയിറ്റ് ചെയ്യുന്നു..നമുക്ക് പിന്നെ കാണാം..! അല്ലെങ്കില്‍ -ഞാന്‍ കലക്ടറുടെ കൂടെ രണ്ട് ദിവസമായി ഉറക്കം പോലുമില്ലാതെ ഒരു പ്രൊജക്ടിന്റെ പിന്നാലെയായിരുന്നു. അയാം ടയേര്‍ഡ്.. പ്ലീസ് നമുക്ക് പിന്നെ കാണാം ! – തുടങ്ങിയ ഡയലോഗുകളാണ് ഫലപ്രദം.

ഇതിന്റെ പ്രായോഗിക വശമെന്ന നിലയില്‍ വണ്ടിയുടെ മുന്‍വശത്തും പിന്നിലും വിവിധ തരം സ്‍റ്റിക്കറുകള്‍ ഒട്ടിക്കാവുന്നതാണ്. വക്കീല്‍, ഡോക്ടര്‍, പ്രസ്,ലയണ്‍,ജേസി തുടങ്ങിയ സ്‍റ്റിക്കറുകളാണ് വേണ്ടത്. എല്ലാം കൂടി ഒട്ടിക്കണമെന്നില്ല. ഓരോന്നോരോന്നായി മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.മുന്‍പില്‍ വക്കീലിന്റെ ചിഹ്നം ഒട്ടിച്ചാല്‍ കഴിയുമെങ്കില്‍ പിന്നിലും അത് തന്നെ ഒട്ടിക്കുക. ഇനിയിപ്പോള്‍ മാറിപ്പോയിട്ട് ആരെങ്കിലും ചോദിച്ചാലും നിങ്ങള്‍ വക്കീലും ഭാര്യ ഡോക്‍ടറുമാണെന്ന് പറഞ്ഞേക്കുക. അത്ര തന്നെ.

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.

ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?

മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്‍.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്‍മാര്‍ ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.

”വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”

കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്‍കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്‌കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”

ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന്‍ വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന്‍ മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്‌നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”

മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്‌കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.