Apply to be a Chitika Publisher!

Tuesday, 30 October 2012

കാമുകന്മാരെ വിശ്വസിക്കരുത്

ഇതിപ്പോ ആരോടാണെന്നു ചോദിച്ചാല്‍ എല്ലാവരോടും കൂടിയാണ്.
കാമുകന്മാരെ വിശ്വസിക്കരുത്
കുറെക്കാലം കാമുകനായിരുന്ന, ഇപ്പോഴും അനേകരുടെ കാമുകനായ ഞാന്‍ തന്നെ ഇതു പറയുമ്പോള്‍ നിങ്ങിത് സീരിയസ്സായി എടുക്കണം. കാരണം, അണ്ടിക്കറപ്പില്ലാത്ത മല്‍ഗോവ മാങ്ങപോലെ നാടന്‍ കാമുകന്മാരുടെ നിലവാരം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ആണുങ്ങളുടെ വില കളയുന്ന ഏര്‍പ്പാടുകളാണ് നാടെങ്ങും നടക്കുന്നത്. ഇങ്ങനെ പോയാല്‍ പണ്ട് ഞാനും ഒരു കാമുകനായിരുന്നു എന്നു പറയാല്‍ ലജ്ജിക്കേണ്ടി വരുമല്ലോ എന്നു കാലേക്കൂട്ടി പരിതപിക്കാന്‍ ഞ‍ാനാഗ്രഹിക്കുകയാണ്.

ഇന്നലെ കോട്ടയത്ത് ഒരു കല്യാണമണ്ഡപത്തില്‍ കാമുകനെ വിശ്വസിച്ച് ഉദയന്‍-സിബി തിരക്കഥ അപ്പാടെ നടപ്പാക്കിയ പെങ്കുട്ടി ഇപ്പോ ശശിയായി വിട്ടിലിരിക്കുന്നു.മുഖ്യമന്ത്രിയുടെ അയല്‍ക്കാരിയായ നഴ്‍സിങ് വിദ്യാര്‍ഥിനിയാണ് നായിക.രാവിലെ 11 മണിക്ക് കല്യാണമണ്ഡപത്തിലേക്ക് പെണ്ണിനെ ആനയിക്കുമ്പോള്‍ കുട്ടി കരയുന്നുണ്ടായിരുന്നത്രേ. അച്ഛനേം അമ്മേനെ പിരിയാനുള്ള സങ്കടം കൊണ്ട് തേങ്ങുന്നതാവുമെന്നു കരുതി(തേങ്ങയാണ്) ആരും മൈന്‍ഡ് ചെയ്തില്ല.കാര്യങ്ങള്‍ പുരോഗമിച്ചു.അച്ഛന് താലിയെടുത്ത് ചെക്കന്റെ കയ്യില്‍ കൊടുത്തു.താലി പെങ്കൊച്ചിന്റെ കഴുത്തിനോടടുത്തപ്പോള്‍ ഇന്‍ജക്ഷനു തൊട്ടുമുമ്പ് പൊട്ടിക്കരയുന്ന കൊച്ചുകുട്ടിയെപ്പോലെ പെങ്കൊച്ച് അലറി- എനിക്കീ കല്യാണം വേണ്ടാ )))))))))))))))

ചെക്കന്റെ കൈ അതുവരെ വിറച്ചു കാണില്ല. ചെക്കനും സംഘവും ഞെട്ടി,പെങ്കൊച്ചിന്റെ സംഘം ഞെട്ടി,മേളക്കാരും പൂജാരിയും വിഡോഗ്രാഫര്‍മാരും ഞെട്ടി.മോളെന്താ പറഞ്ഞേ എന്നാരോ ചോദിച്ചുവെന്നു തോന്നുന്നു. ഡയലോഗ് ആവര്‍ത്തിച്ചു. എന്തു കൊണ്ട് വേണ്ട എന്നു തുടങ്ങി അവിടെ ഉന്നയിക്കപ്പെട്ട സകല ചോദ്യങ്ങള്‍ക്കും കുട്ടി അതേ ഡയലോഗ് ആവര്‍ത്തിച്ചു. ചെക്കന്റെ വീട്ടുകാര്‍ക്ക് പണി കിട്ടി എന്നു മനസ്സിലായി. മണ്ഡപത്തിലേക്ക് അതിഥികള്‍ തള്ളിക്കയറി, ഉന്തും തള്ളുമായി. അടി പൊട്ടുമെന്നായപ്പോള്‍ നഴ്‍സിനെ ആരോ പിടിച്ച് മണ്ഡപത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

വൈകാതെ പോലീസ് വന്നു. അപ്പോള്‍ കാര്യങ്ങള്‍ ഉദയന്‍-സിബി തിരക്കഥ പോലെ തെളിഞ്ഞു. പെങ്കൊച്ചിന് പ്ലസ് ടു മുതല്‍ ഒരു പ്രേമമുണ്ടെന്നും വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ മൊബൈലിലൂടെ ബന്ധം തുടര്‍ന്നുവെന്നും ആറു മാസം മുമ്പ് രണ്ടു പേരും കൂടി റജിസ്റ്റര്‍ ചെയ്തുവെന്നും പെങ്കൊച്ച് പറഞ്ഞപ്പോള്‍ ചെക്കനും പാര്‍ട്ടിയും വണ്ടി സ്റ്റാര്‍ട്ടാക്കി. പൊലീസും പെണ്ണിന്റെ പാര്‍ട്ടിയും സദ്യപ്പാര്‍ട്ടിയും മാത്രം ബാക്കിയായി. പൊലീസുകാര്‍ക്കെന്താ ഈ മണ്ഡപത്തില്‍ കാര്യം എന്നാരും ചോദിച്ചില്ല. പെണ്‍പിള്ളേരുടെ മൊബൈല്‍ വീക്ക്‍നെസ്സായ പോലീസ് നഴ്‍സിന്റെ ഫോണ്‍ വാങ്ങി റജിസ്റ്റേര്‍ഡ് കാമുകനെ വിളിച്ചു, തിരക്കഥ പ്രകാരം മണ്ഡപം ഒഴിഞ്ഞു കിടക്കുന്നു, വന്നു കെട്ടിയിട്ടു പോടാ ഉവ്വേ എന്നു പറഞ്ഞു. ദേ വരുന്നേ എന്നും പറഞ്ഞ് കാമുകന്‍ ഫോണ്‍ വച്ചു.അവനെയൊക്കെ അടിക്കാന്‍ പറ്റിയ വാലുള്ള തെരണ്ടി ഇനിയും ജനിച്ചിട്ടില്ല.

അതുകൊണ്ട് കാമുകന്മാരെ, ഒളിച്ചും പാത്തും പെണ്‍പിള്ളേരോട് ഡയലോഗ് അടിക്കുമ്പോള്‍ അതൊക്കെ അവളുമാര്‍ ഹൃദയത്തിന്റെ ഭിത്തികളില്‍ കുത്തിക്കുറിച്ചു വയ്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അതൊക്കെ പാലിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും മനസ്സിലാക്കുക.സ്നേഹിക്കാന്‍ ഏത് ക്ണാപ്പനും പറ്റും. നാലു പേരുടെ മുന്നില്‍ സെല്‍ഫ് അറ്റസ്റ്റേഷന്‍ നടത്താനുള്ള ആണത്തമില്ലാത്തവനെ വലിച്ചു തലയില്‍ വയ്‍ക്കാതിരിക്കുന്നതാണ് പെണ്ണുങ്ങളുടെ നല്ല ഭാവിക്കു നല്ലത്.

ലാസ്റ്റ് സീനിനു വേണ്ടി പെങ്കൊച്ച് മിനുങ്ങി നിന്നു. കാമുകന്‍ പാഞ്ഞ് വരുന്നു, വാശിക്കാരനായ അച്ഛന്‍ എന്തേലുമാവട്ടെ എന്നു പറയുന്നു,കെട്ടുന്നു, കാലില്‍ വീഴുന്നു, അനുഗ്രഹിക്കുന്നു, കണ്ണീരണിയുന്നു, കോമഡിക്കാരനായ ആരെങ്കിലും എന്തെങ്കിലും വിഡ്ഡിത്തം പറയുന്നു, ആ സീനില്‍ ഫ്രീസ്….

കാമുകന്‍ മണ്ഡപത്തില്‍ രണ്ടു തവണ വന്നുപോകാനുള്ള നേരമായിട്ടും ആളെ കാണുന്നില്ല. പൊലീസ് പിന്നെയും ഡയല്‍ ചെയ്തു. കാമുകന്‍ സ്വിച്ച് ഓഫ്. നേരം കുറെക്കൂടി കഴിഞ്ഞിട്ടും അവന്റെ സ്വിച്ച് ഓണായതേയില്ല.അവസാനത്തെ സീന്‍ ഉദയന്‍-സിബി ലൈനിലേക്കുയര്‍ന്നില്ല എന്നു മാത്രമല്ല, രാംഗോപാല്‍ വര്‍മയുടെ ലൈനിലേക്ക് ട്രാക്ക് മാറ്റുകയും ചെയ്തു. കെട്ട് നടത്തിയിട്ടു പോകാമെന്നു കരുതിയ പൊലീസിനു പണിയായി. കാമുകന്‍ വരാത്ത സ്ഥിതിത്ത് നഴ്‍സ് കൊച്ചിനേം കൊണ്ട് ചാച്ചന്‍ വീട്ടിലോട്ടു ചെല്ല് എന്നു പറഞ്ഞ് പൊലീസ് ഇറങ്ങാന്‍ തുടങ്ങുമ്പോ ചാച്ചന്‍ തിലകനായി. ഇങ്ങനെയൊരു മകള്‍ എനിക്കില്ല, എനിക്കിവളെ വേണ്ട തുടങ്ങിയ ഡയലോഗുകള്‍ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിക്കരച്ചില്‍, മൂക്കുപിഴിച്ചില്‍(അമ്മച്ചിയായിരുന്നിരിക്കണം),പ്രത്യേകതരം മൗനം,മുങ്ങിയ ഏതോ കാമുകന്റെ ആറാംവാരിയെല്ലിനെന്ന പോലെ ചവിട്ടുന്ന പൊലീസിന്റെ ബൂട്ടിന്റെ ശബ്ദം.

മകളെ ഉപേക്ഷിച്ച് ചാച്ചനും മറ്റും പോയതോടെ പൊലീസില്‍ ചേരാനെന്ന മട്ടില്‍ പ്രതിശ്രുത വധു കാക്കികളോടൊപ്പം നിന്നു. പിന്നെയും കണ്‍ഫ്യൂഷന്‍. ഒടുവില്‍ ചാച്ചന്റെ ഒരു ബന്ധുവിനെ പിടിച്ച് പെങ്കൊച്ചിനെ അദ്ദേഹത്തോടൊപ്പം അയച്ച് എല്ലാം പറഞ്ഞ് സോള്‍വാക്കിക്കോണം,നല്ലോണം പാലും മുട്ടേമൊക്കെ കഴിക്കണം, എന്നൊക്കെ നല്ല കനത്തില്‍ ഉപദേശിച്ച് ടാറ്റായും കൊടുത്ത് പോലീസ് പോയി.

മര്യാദയ്‍ക്കായിരുന്നെങ്കില്‍ മധുവിധു തിളയ്‍ക്കേണ്ട രാത്രിയില്‍ നഴ്‍്സ് ഉറങ്ങിയിട്ടുണ്ടാവുമോ ആവോ. സ്വിച്ച് ഓഫ് ചെയ്തവന്‍ പിന്നെ ഓണ്‍ ചെയ്തോ എന്നതും അറിയില്ല, അല്ല ഇങ്ങനൊരു പണി കൊടുത്തിട്ട് അവനിനി സ്വിച്ച് ഓണ്‍ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോന്നുള്ളത് വേറെ ചോദ്യം.അവനെ വിശ്വസിച്ച് റിസ്‍കെടുത്ത പെണ്‍കുട്ടി മണ്ടിയാണെന്ന് പലര്‍ക്കും തോന്നും, എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ സ്നേഹിച്ച പുരുഷനു വേണ്ടി (പുരുഷന്‍ എന്നൊരു ഭംഗിക്കു പറഞ്ഞെന്നേയുള്ളൂ)ഇത്രേം റിസ്കെടുത്ത അവള്‍ സ്ത്രീകുലത്തിന്റെ മാനം കാത്തു.

ഇതൊരു ഒറ്റപ്പെട്ട കാമുകനാണെന്നു കരുതരുത്. സമാനമായ സാഹചര്യങ്ങളില്‍ വിവാഹിതയായ വേറൊരു പെണ്‍കുട്ടി ഫസ്ററ് നൈറ്റില്‍ കെട്ടിയോനോട് പ്രേമത്തെ പറ്റി പറയുകയും മനസലിഞ്ഞ കെട്ടിയോന്‍ ഉടനെയൊരു രാഖിയെടുത്ത് അവളുടെ കയ്യില്‍ കെട്ടി അവളെ പെങ്ങളായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം കാമുകനെ തപ്പിപ്പിടിച്ച് കെട്ടിയവന്‍ തന്നെ കല്യാണ നടത്താന്‍ തുടങ്ങുമ്പോള്‍ കണ്ടവന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിനെ എനിക്കു വേണ്ട എന്നു കാമുകന്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.

No comments:

Post a Comment