Apply to be a Chitika Publisher!

Tuesday, 30 October 2012

ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖനം

എന്റെ സംഗീതയ്‍ക്ക്,

നിന്നെ ഞാന്‍ വെറുതെ വിടുമെന്നു കരുതേണ്ട. കുറെ നാളായിട്ട് എന്റെ മുന്നില്‍ കിടന്നു നീ കളിക്കുന്നു. ജെസ്റ്റിനോട് നിനക്കാരാധനയാണെന്ന് എനിക്കറിയാം. എനിക്കവനോടൊരു ആരാധനയും ഇല്ല. നിന്നോടും എനിക്കൊരാധാനയും ഇല്ല. നീ വലിയ സുന്ദരിയാണെന്നു നീ വിശ്വസിക്കുന്നുണ്ടെങ്കില്‍ വെറുതെയാണ്. നിന്നെക്കാള്‍ സുന്ദരിയായ എത്രയോ പെണ്ണുങ്ങള്‍ എന്റെ വീടിന്റെ ചുറ്റും ഉണ്ട്. അവരെയൊന്നും ഞാന്‍ നോക്കാറുപോലുമില്ല.

ഞാനിവിടെ വന്ന് നിന്നെ നോക്കിയിരിക്കുമെന്ന് നീ കരുതുന്നുണ്ടെങ്കില്‍ വെറുതെയാണ്. നിന്നെ ഞാന്‍ നോക്കാറേയില്ല. നീ വലിയ സുന്ദരിയാണെന്നു കരുതുന്ന മണ്ടന്മാര്‍ ഉണ്ടാവും. അവന്മാരോടും എനിക്ക് സഹതാപമേയുള്ളൂ. നല്ല പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത അവന്മാരെക്കൊണ്ട് നിനക്ക് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.ആണുങ്ങള്‍ക്ക് വേണ്ടത് ബുദ്ധിയാണ്.

പാട്ടു പാടുന്നതും ക്രിക്കറ്റ് കളിക്കുന്നതുമൊന്നും വലിയ കാര്യമായെനിക്കു തോന്നിയിട്ടില്ല. അത്തരം ആളുകളോട് എനിക്ക് ബഹുമാനവും തോന്നിയിട്ടില്ല. എനിക്കും പുല്ലുപോലെ പാട്ട് പാടാന്‍ പറ്റും. ക്രിക്കറ്റ് കളിയൊക്കെ നിസ്സാരമല്ലേ. ബുദ്ധിമാന്മാരായ ആളുകള്‍ ക്രിക്കറ്റ് കളിക്കാറില്ല എന്നു നിനക്കും അറിയാവുന്നതല്ലേ.

ജീവിതമെന്നു പറയുന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല എന്ന് നീ മനസ്സിലാക്കണം. ജെസ്റ്റിന്റെ പാട്ട് കേള്‍ക്കാന്‍ രസമുണ്ടായിരിക്കാം, പക്ഷേ അതിനെക്കാള്‍ നന്നായി യേശുദാസ് പാടില്ലേ, എം.ജി.ശ്രീകുമാര്‍ പാടില്ലേ,വേണുഗോപാല്‍ പാടില്ലേ,അവരൊക്കെ എത്രയോ നല്ല പാട്ടുകാര്‍. അവരാരും ഒരു പെണ്ണിനേം ലൈനടിക്കാന്‍ നടന്നിട്ടില്ലല്ലോ. നല്ല ആളുകള്‍ക്ക് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല.

ഇതൊക്കെ നിന്നോടു പറയുന്നത് കൊണ്ട് എനിക്കു വിഷമമുണ്ട്. എങ്കിലും പറയാതിരിക്കുന്നത് ചതിയാവുമെന്നു തോന്നിയതു കൊണ്ട് പറഞ്ഞേക്കാം. ജെസ്റ്റിന്‍ തീരെ നല്ലവനല്ല.പാട്ടു പാടുന്നു എന്ന അഹങ്കാരം കൊണ്ട് ആരോടും എന്തും ചെയ്യുന്ന അവസ്ഥയിലാണ് ജെസ്റ്റിന്‍. കഴിഞ്ഞയാഴ്ച തന്നെ ബസ് സ്റ്റാന്‍ഡില്‍ വച്ച് രണ്ട് പെണ്ണുങ്ങളെ അവന്‍ മാറി മാറി നോക്കുന്നത് ഞാന്‍ കണ്ടതാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാരാണ് എന്ന് രാവിലെ അസംബ്ലിയില്‍ വച്ച് സത്യം ചെയ്ടിട്ട് ഇങ്ങനെയൊക്കെ നോക്കാന്‍ കഴിയുന്ന മനസാക്ഷിയില്ലാത്തവനാണ് ജെസ്റ്റിന്‍ എന്നു തെളിയിക്കാന്‍ വേറെ തെളിവ് ആവശ്യമില്ലല്ലോ.

ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്നു മാത്രം. സംഗീതയ്‍ക്ക് ഒരു കുഴപ്പവും വരരുതെന്നേ എനിക്കുള്ളൂ. കഴിഞ്ഞ ഇടവകപ്പെരുന്നാളിന് ഞാന്‍ സംഗീതയുടെ പേരില്‍ അഞ്ച് മെഴുകുതിരിയാണ് കത്തിച്ചത്. സംഗീത പരീക്ഷ ജയിച്ചതും യുവജനോല്‍സവത്തില്‍ ഡാന്‍സിന് സമ്മാനം കിട്ടിയതും വെറുതെയല്ലെന്നു ഇപ്പോള്‍ മനസ്സിലായല്ലോ. ഒരിക്കലും ഈ സത്യങ്ങളൊന്നും സംഗീത അറിയാതിരിക്കട്ടെ എന്നേ ഞാനാഗ്രഹിച്ചിട്ടുള്ളൂ.

മറ്റൊരു ഞെട്ടിക്കുന്ന സത്യം ഞാന്‍ തുറന്നു പറയാം. കഴിഞ്ഞയാള്ച ബയോളജി ക്ലാസ്സില്‍ റീപ്രൊഡക്ടീവ് സിസ്റ്റത്തെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ ജെസ്റ്റിന്‍ അപ്പുറത്തെ പ്രവീണിന്റെ ചെവിയില്‍ എന്തോ പറയുന്ന കൂട്ടത്തില്‍ സംഗീതയുടെ പേരും ഞാന്‍ കേട്ടു. ഇതുപോലെ ആഭാസന്മാരായ ആളുകളെ ഞാനിതുവരെ കണ്ടിട്ടില്ല. ഞാനിതൊക്കെ പറയുന്നത് സംഗീതയുടെ ഇഷ്ടം സമ്പാദിക്കാനാണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗീതയുടെ ഇഷ്ടം എനിക്കു വേണ്ട. എനിക്കു സംഗീതയെയും ഇഷ്ടമല്ല.

അല്ലെങ്കിലും പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ ഉടന്‍ സെമിനാരിയില്‍ പോകാന്‍ ഇരിക്കുന്നതാണ് ഞാന്‍. എന്റെ വല്യമ്മാവന്‍ സലേഷ്യന്‍ സെമിനാരിയിലെ റെക്ടറാണ്. സെമിനാരിയില്‍ ഇപ്പോള്‍ തന്നെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയിരിക്കുകയാണ്. എങ്കിലും സംഗീതയ്‍ക്ക് ഒന്നും സംഭവിക്കരുതല്ലോ എന്നു കരുതി എഴുതിപ്പോയതാണ്. ഇനിയുള്ള നാളുകള്‍ വളരെയധികം സൂക്ഷിക്കണം.

അപ്പുറത്തെ കോളജില്‍ നിന്ന് രണ്ടവന്മാര്‍ ഈയിടെയായി ഉച്ചയ്‍ക്ക് സംഗീതയെ കാണാന്‍ വരുന്നുണ്ട്. ഒരിക്കല്‍ സംഗീത അവന്മാരെ ചിരിച്ചു കാണിക്കുന്നതും ‍ഞാന്‍ കണ്ടു. സംഗീത ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളുകളല്ല അവര്‍. ഇങ്ങനെ എല്ലാ സ്കൂളുകളുടെയും മുന്നില്‍ പോയി എല്ലാ പെണ്ണുങ്ങളെയും ചിരിച്ചു കാണിക്കലാണ് അവരുടെ ജോലി. ശരിക്കും ഭീകരന്മാരാണ് അവര്‍. നമ്മുടെ പ‍‍ഞ്ചായത്തില്‍ തന്നെ ഇതിനോടകം ഒത്തിരി പെണ്ണുങ്ങളെ അവര്‍ പിഴപ്പിച്ചിട്ടുണ്ടെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു കേട്ടു. ഇനി അവര്‍ സംഗീതയുടെ പേരെങ്ങാനും പറയുമോന്നാ എന്റെ പേടി.

ഇനി അവരെ കണ്ടാല്‍ അപ്പോള്‍ തന്നെ ഉറക്കെ കരഞ്ഞോണം. അവരിനി നോക്കുകയോ മറ്റോ ചെയ്താല്‍ എന്നോടു പറഞ്ഞാല്‍ മതി. ഞാന്‍ പ്രിന്‍സിപ്പലച്ചനോടു പറയാം. ഞാന്‍ സംഗീതയുടെ ആരുമല്ല. ആരെങ്കിലുമാകാന്‍ എനിക്കു താല്‍പര്യവുമില്ല. ഇത്രയും കാര്യങ്ങള്‍ തുറന്നു പറഞ്ഞതു കൊണ്ട് എന്നെ ആ രീതിയ്‍ക്കൊന്നും കാണല്ലേ. ഞാന്‍ അച്ചനാവാനിരിക്കുന്ന കൊച്ചാണെന്നുള്ളത് അറിയാമല്ലോ. എന്റെ നേര്‍ക്ക് ഈ രിതിക്കൊന്നു നോക്കുന്നത് പോലും തെറ്റാണ്.

ഇത്രയും പറഞ്ഞ നിലയ്‍ക്ക് ഒരു സത്യം കൂടി തുറന്നു പറയാം. സംഗീതയുടെ അപ്പച്ചനെ എനിക്കു ഭയങ്കര ബഹുമാനമാണ്. അപ്പച്ചന്‍ വളരെ നല്ല മനുഷ്യനാണ്. സംഗീതയുടെ അമ്മച്ചിയെ എല്ലാ വെള്ളിയാഴ്ചയും നൊവേനയ്‍ക്ക് പോകുന്ന വഴി ഞാന്‍ ചിരിച്ചു കാണിക്കാറുള്ളത് അമ്മച്ചി പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. പ്രായത്തിനു മൂത്തവരെയെല്ലാം ഞാന്‍ ബഹുമാനിക്കാറുണ്ട്. സംഗീതയുടെ ചേച്ചിക്ക് അമേരിക്കയില്‍ ജോലി കിട്ടാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് എന്നു പറഞ്ഞാല്‍ ‍ഞെട്ടരുത്. ഒരു പുണ്യപ്രവൃത്തി എന്ന നിലയ്‍ക്കാണ് ‍ഞാനിതൊക്കെ ചെയ്യുന്നത്.

സംഗീത എന്നെ വേറൊരു രീതിയില്‍ കാണരുത്. കര്‍ത്താവിന്റെ ദാസനായി നല്ലൊരു ഇടയനായി ‍ഞാന്‍ നമ്മുടെ ഇടവകയില്‍ തന്നെ വികാരിയായി വരുമ്പോള്‍ സംഗീതയ്‍ക്ക് എല്ലാം മനസ്സിലാവും. അന്ന് ആദ്യത്തെ ദിവസത്തെ കുര്‍ബാന ഞാന്‍ ചൊല്ലുമ്പോള്‍ മുന്‍ബഞ്ചില്‍ തന്നെ സംഗീത ഉണ്ടാവണം. എന്റെയൊരു ആഗ്രഹമാണ്. സംഗീത ഉണ്ടാവില്ലേ സംഗീതേ ?

പ്രേമമെന്നൊക്കെ പറയുന്നത് നമ്മളെപ്പോലെ കുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല സംഗീതേ. അതൊക്കെ ഭയങ്കര മോശമാണ്. ഒരിക്കലും അത്തരമൊരു കെണിയില്‍ ചെന്നു ചാടരുത്. എല്ലാവരും എന്നെപ്പോലെ ആയിരിക്കില്ലല്ലോ. സംഗീതയുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സെമിനാരിയില്‍ പോകാന്‍ കൂടി സങ്കടമാണ്. ആരായിരിക്കും സംഗീതയെ കല്യാണം കഴിക്കുന്നത് ? അയാള്‍ സംഗീതയെ ശരിക്കു നോക്കുമോ ? രാത്രിയില്‍ കള്ളു കുടിച്ചു വന്നിട്ട് സംഗീതയെ കുനിച്ചു നിര്‍ത്തി ഇടിക്കുന്നയാളാണെങ്കില്‍ സംഗീത എന്തു ചെയ്യും സംഗീതേ. മിക്കവാറും ആണുങ്ങള്‍ അങ്ങനെയാണെന്നാണ് കേള്‍ക്കുന്നത്.

കല്യാണം ആലോചിക്കുമ്പോള്‍ ഇതൊക്കെ പ്രത്യേകം അന്വേഷിക്കാന്‍ അപ്പച്ചനോടു പറയണം. സ്‍ത്രീധനം ചോദിക്കുന്നവരെയും കല്യാണം കഴിക്കാന്‍ സംഗീത സമ്മതിക്കരുത്. സ്‍ത്രീധനമായി കിട്ടുന്ന കാശ് തീര്‍ന്നു കഴിയുമ്പോള്‍ അയാള്‍ സ്‍റ്റൌ പൊട്ടിത്തെറിപ്പിച്ച് സംഗീതയെ കൊല്ലുകയില്ലെന്നാര് കണ്ടു. ഇതൊക്കെ സാധാരണയായി നടക്കുന്നതായതു കൊണ്ടാണ് ഞാന്‍ പ്രത്യേകം പറയുന്നത്. മിക്കവാറും ആണുങ്ങളും ക്രൂരന്മാരാണ്. കല്യാണം കഴിക്കുന്ന ആണുങ്ങളൊക്കെ ഭയങ്കര ദുഷ്ടന്മാരാണ്.

ആ മനസ്സ് എനിക്കില്ലാത്തതുകൊണ്ടാണ് ഞാന്‍ സെമിനാരിയില്‍ പോകാന്‍ തീരുമാനിച്ചത്. എനിക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ എന്നാണ് എല്ലാവരും പറയുന്നത്. സംഗീതയോടും എനിക്കു സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ സ്നേഹിക്കുന്നത് പോലെ ആരെങ്കിലും സംഗീതയെ സ്നേഹിക്കുമോ സംഗിതേ ? സംഗീതയുടെ സന്തോഷമാണ് എനിക്കു വലുത്. സെമിനാരിയില്‍ പോയാലും സംഗീതയുടെ കാര്യങ്ങളോര്‍ത്ത് ഞാന്‍ വിഷമിക്കും. വേറൊരാളെ കല്യാണം കഴിച്ചാലും ഞാന്‍ സ്നേഹിക്കുന്നപോലെ അയാള്‍ സ്നേഹിച്ചില്ലെങ്കില്‍ സംഗീതയും വിഷമിക്കും. ഇതിനെന്താണൊരു പോംവഴി സംഗിതേ ?

എല്ലാം കൂടി ആലോചിക്കുമ്പോള്‍ എന്റെ സെമിനാരി സ്വപ്നങ്ങള്‍ പോലും ബലി കഴിച്ച് സംഗിതയെ അങ്ങ് കല്യാണം കഴിച്ചാലോ എന്നു പോലും ഞാനാ‍ലോചിച്ചു പോയി. കര്‍ത്താവിന്റെ ഇടയനാവേണ്ട ഞാന്‍ സംഗീതയെ കല്യാണം കഴിച്ചാല്‍ ദൈവം എന്നെ ശിക്ഷിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, സംഗീതയുടെ നന്മയ്‍ക്കു വേണ്ടി ആ ശിക്ഷ വരെ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.

എന്തായാലും സംഗീതയുടെ അപ്പച്ചനോട് സംഗീത തന്നെ ഇക്കാര്യം പറയണം. ഇനി ക്ലാസ്സില്‍ വരുമ്പോള്‍ ഈ കത്തിന് വിശദമായ മറുപടിയും കൊണ്ടുവരണം.സംഗീതയുടെ ഒരു ഫോട്ടോയും വയ്‍ക്കാന്‍ മറക്കേണ്ട.

എന്ന് സംഗീതയുടെ സ്വന്തം,
ചാര്‍ളി.

No comments:

Post a Comment