Apply to be a Chitika Publisher!

Wednesday, 2 January 2013

വേഷം കണ്ടാല്‍ കാമം തോന്നുകയേയില്ലേ ?

സത്യത്തില്‍ ബലാല്‍സംഗവും ഇരയുടെ വസ്ത്രധാരണവും തമ്മില്‍
ബന്ധമുണ്ടോ ? ഉണ്ട് എന്നു ചിലരും ഇല്ല എന്നു മറ്റു ചിലരും വാദിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും വാക്കുകളുടെ മൂര്‍ച്ചയളന്ന് എവിടെയും എത്തിച്ചേരാതിരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെയൊക്കെ വീട്ടിലെ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളോട് രണ്ടുവാക്ക് പറയാനെങ്കിലും ഒരു അഭിപ്രായം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് ഇതാണ്- സ്ത്രീയുടെ വസ്ത്രമോ വസ്ത്രധാരണശൈലിയോ ഒരു പുരുഷന് ബലാല്‍സംഗത്തിനു പ്രചോദനമാകില്ല. ബലാല്‍സംഗം ചെയ്യുന്ന പുരുഷനെ സ്വന്തം അഭിരുചികളുമായി കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു ധാരണ ഉണ്ടാവുന്നത് എന്നു തോന്നുന്നു. ബലാല്‍സംഗം ചെയ്യുന്നവനെ ഉണര്‍ത്തുന്നത് സ്ത്രീയുടെ വസ്ത്രധാരണമാണെന്നു പറയുന്നത് അത്തരം ക്രമിനലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനു തുല്യമാണ്. കാരണം, വേഷവിധാനത്തില്‍ ആകൃഷ്ടനായി റേപിനു മുതിരാന്‍, സൗന്ദര്യബോധം പോയിട്ട് ബോധം പോലുമുള്ളവരല്ല ഇവറ്റകള്‍,. അവരെ നയിക്കുന്നത് വൈകൃതങ്ങള്‍ നിറഞ്ഞ ചിന്തകളും മദ്യവും മയക്കുമരുന്നുമൊക്കെയാണ്. ചാടിവീഴാന്‍ പാകത്തില്‍ കിട്ടുന്ന ഏത് ഇരയും അവന് ഒരുപോലെയാണ്. ധരിക്കുന്നത് ബിക്കിനിയായാലും പര്‍ദ്ദയായാലും ശരി.

അപ്പോള്‍ ചോദിക്കും പര്‍ദ ധരിച്ച എത്ര സ്ത്രീകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന്. ആക്രമണത്തിനിരയാകാന്‍ തക്കവിധം റിസ്കിയായ സാഹചര്യങ്ങളിലൂടെ പര്‍ദ ധരിക്കുന്ന സ്ത്രീറോഡുകള്‍കള്‍ അധികം സഞ്ചരിക്കാറില്ല എന്നതാണ് ഒരു കാരണം. മറ്റൊന്ന് ഓരോ വേഷവും കാഴ്ചക്കാരോടു സംവദിക്കുന്ന കാര്യങ്ങളാണ്. പര്‍ദ ധരിച്ചവളുടെ അടുത്തു ചെന്നുപദ്രവിച്ചാല്‍ കുഴപ്പമുണ്ടാകുമെന്നും ടൈറ്റ് ടീഷര്‍ട്ടും കുട്ടിപ്പാവാടയുമിട്ടവളോട് ധൈര്യമായി രണ്ട് കമന്‍റ് പറയാമെന്നും കാഴ്ചക്കാരനു തോന്നാന്‍ എന്താണ് കാരണം ? അത് അവരുടെ വേഷത്തിന്‍റെ പ്രത്യേകതയാണ്. അപ്പോ ചോദിക്കും വിദേശത്ത് മദാമ്മമാരെ ആരും കമന്‍റടിക്കുന്നില്ലല്ലോ എന്ന്.വിദേശത്തെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷമോ വിദ്യാഭ്യാസ-ബൗദ്ധിക-വൈകാരിക നിലവാരമോ അല്ല ഇന്ത്യയിലേത് എന്നത് വിട്ടുകളഞ്ഞുകൊണ്ടുള്ള എല്ലാ വിശകലനങ്ങളും അടിസ്ഥാനരഹിതമാണ്.

ഒരുദാഹരണം പറയാം. വിനോദസഞ്ചാരത്തിനെത്തുന്ന മദാമ്മ ബീച്ചില്‍ സണ്‍ബാത്ത് നടത്തിയാല്‍ കാണാന്‍ എത്രയാളുണ്ടാവും ? പക്ഷെ, അപ്പുറത്തെ വീട്ടിലെ സുമതി കുളിക്കടവില്‍ കുളിക്കുന്നത് കാണാന്‍ പൊന്തക്കാടുകളില്‍ ആളുകള്‍ പതുങ്ങിയിരിക്കുന്നുണ്ടാവും. എന്താണ് ഇതിനു കാരണം ? സുമതിയുടേതേക്കാള്‍ വടിവും നിറവും വലിപ്പവുമുള്ള ശരീരം മദാമ്മയ്‍ക്കുണ്ടെന്നിരിക്കെയാണ് സുമതിക്ക് ഡിമാന്‍ഡ്. നമ്മുടെ മനസ്സും ചിന്തകളം കാഴ്ടപ്പാടുകളും എല്ലാം കണ്ടീഷന്‍ഡ് ആണ് എന്നാണതിനര്‍ഥം. വേഷത്തിന്‍റെ കുഴപ്പമാണ് എന്നല്ല, ഓരോ വേഷത്തെക്കുറിച്ചും നമുക്കുള്ള മുന്‍വിധികളാണ് സമൂഹത്തിന്‍റെ പ്രതികരണത്തിന്‍റെ അടിസ്ഥാനം എന്നാണ് ഉദ്ദേശിച്ചത്.

വളരെ റഫ് ആയി സ്വയം ചോദിച്ചുനോക്കൂ- കവിയൂര്‍ പൊന്നമ്മയെ കാണുമ്പോഴും ഷക്കീലയെ കാണുമ്പോഴും പ്രേക്ഷകര്‍ക്ക് ഒരേ ചിന്തകളാണോ മനസ്സില്‍ വരുന്നത് ? ഇരുവരും സ്ഥിരം ധരിക്കുന്ന വസ്ത്രങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ചില ചിന്തകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് എല്ലാ വേഷവിധാനങ്ങള്‍ക്കും ബാധകമാണ്. അവളുടെ വേഷം കണ്ടാലറിയില്ലേ പോക്കു കേസാണെന്ന്- എന്ന കമന്‍റ് പലരൂപത്തിലും പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍ ഇപ്പോള്‍ ഇത് വായിക്കുന്നുണ്ടാവും. ഏത് വേഷം ധരിച്ചാലും സ്ത്രീ എനിക്ക് അമ്മയാണ്, ദേവിയാണ് എന്നു പറയുന്നവര്‍ തങ്ങള്‍ മാന്യന്‍മാരാണ് എന്നു സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. എല്ലാ പുരുഷന്‍മാരെയും ഷണ്ഡീകരിക്കുന്നതോടെയോ എല്ലാ സ്ത്രീകളും പര്‍ദ ധരിക്കുന്നതിലൂടെയോ ലോകം സമത്വസുന്ദരമാകും എന്നു വിശ്വസിക്കുന്നവര്‍ക്ക് മുഴുത്ത വട്ടാണ്.

ആകര്‍ഷകമായി വേഷം ധരിക്കുന്ന സുന്ദരിയായ സ്ത്രീയെ കാണുന്ന ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്ക് ഉന്‍മേഷവും ഉല്‍സാഹവും ചിലര്‍ക്ക് ലൈംഗികോത്തേജനവും ഉണ്ടാകും. ഇത് വലിയൊരു വൈകൃതമാണ് എന്നു ചിലര്‍ വളരെ ആധികാരികമായി പറയുന്നുണ്ട്. പുതിയ വേഷം ധരിച്ചിട്ട് നീയിതില്‍ വളരെ സെക്സിയായിരിക്കുന്നു എന്ന കൂട്ടുകാരിയുടെ കമന്‍റ് മനസ്സിലിട്ടു നുണയുന്ന സ്ത്രീ‍ വസ്ത്രധാരണവും സെക്സ് അപ്പീലും തമ്മിലൊരുബന്ധവുമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും തട്ടിപ്പാണ്. ഐറ്റം ഡാന്‍സ് കളിക്കുന്ന സിനിമാനടിമുതല്‍ ശവപ്പെട്ടിയുടെ പരസ്യത്തില്‍ അണ്ടര്‍വെയറിട്ട് പ്രത്യക്ഷപ്പെടുന്ന പരസ്യമോഡല്‍ വരെ താനൊരു ചരക്കാണെന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെയാണ് അത് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

മിക്കവാറും എല്ലാ ആണുങ്ങളും സ്ത്രീയെ അവളുടെ ശരീരസാന്നിധ്യം അനുഭവിച്ചുകൊണ്ടു തന്നെയാണ് സമീപിക്കുന്നത്. അത് നിര്‍ഭാഗ്യവശാല്‍ പ്രകൃതിയുടെ ഒരു വിനോദമാണ്. ലൈംഗികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹത്തോട് എന്‍റെ വേഷം എന്‍റെ സ്വാതന്ത്ര്യമാണ് എന്ന് അര്‍ധനഗ്നരായ ഫെമിനിസ്റ്റുകള്‍ പ്രഖ്യാപിക്കുന്നത് കതിരില്‍ വളം വയ്‍ക്കുന്നതുപോലെയാണ്. ന്യൂയോര്‍ക്കിലെയും ടോക്കിയോയിലെയും സ്യൂറിച്ചിലെയും പോലെ , സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിച്ച് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള തരത്തില്‍ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യമേ നമുക്കുള്ളൂ, നിര്‍ഭാഗ്യവശാല്‍ അതിനുള്ള സാഹചര്യമില്ല. ഞാന്‍ ചെരിപ്പില്ലാതെ നടന്നുവരുമ്പോള്‍ റോഡുകള്‍ മാര്‍ബിള്‍നിലങ്ങള്‍ പോലെ ഭാവിക്കണം എന്നു പറയുന്നതുപോലെയാണ് സമൂഹത്തെ ഒറ്റയടിക്കു നന്നാക്കാനുള്ള പ്രക്ഷോഭങ്ങള്‍. റോഡുകള്‍ മാര്‍ബിളാവുന്നതുവരെ ചെരിപ്പിട്ടു നടക്കാന്‍ തീരുമാനിക്കുന്നതു തന്നെയാണ് ബുദ്ധി. റോഡിലെ കല്ലുകളെ തൂക്കിക്കൊല്ലുന്നതല്ല, അവയെ മിനുസപ്പെടുത്തി മാര്‍ബിളിനു സമമാക്കുന്നതിനു വേണ്ടിയാണ് പ്രക്ഷോഭങ്ങള്‍ നയിക്കേണ്ടത്.

No comments:

Post a Comment