Apply to be a Chitika Publisher!

Tuesday, 14 May 2013

കേരളാ പൊലീസ് ആക്ട് 2011

കള്ളുകുടിച്ചു വണ്ടിയോടിക്കുന്നത് ധീരന്മാരായ പുരുഷന്മാരുടെ ലക്ഷണങ്ങളിലൊന്നാണെന്ന് അങ്ങനെയുള്ള പുരുഷന്മാര്‍ക്ക് അറിയാം.അതുപോലെ തന്നെ എപ്പോഴും ഓവര്‍സ്പീഡിന് 300 രൂപ ഫൈനടച്ചതിന്റെ ഒരു സ്ലിപും വണ്ടിയില്‍ കിടക്കണം. ഒറ്റക്കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതോടൊപ്പം മൊബൈല്‍ ഫോണില്‍ 3000 കോടിയുടെ ഡീല്‍ ഉറപ്പിക്കുന്ന ഗൗരവത്തോടെ സംസാരിക്കുക കൂടി ചെയ്താല്‍ മലയാള സിനിമയിലെ നായകന്മാരെപ്പോലെ നിങ്ങളും ശരിക്കും ഹീറോ ആയി മാറും. എന്നാല്‍, കേരളാ പൊലീസിന് പണ്ടേ ആണുങ്ങളോട് അസൂയയാതുകൊണ്ട് ഈ പുരുഷലക്ഷണങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ക്കു പണികൊടുക്കുകയാണ്.

കേരളാ പൊലീസ് ആക്ട് 2011 അനുസരിച്ച് കുറ്റവും ശിക്ഷയും പരിഷ്കരിച്ച് കേരളാ പൊലീസ് പെട്രോള്‍ വില വര്‍ധനയുടെ ഭാരം പേറുന്ന സാധാരണക്കാരന്റെ മേല്‍ വലിയ പിഴകള്‍ കൂടി ചുമത്തുകയാണ്. പുതുക്കിയ നിമയം അനുസരിച്ചുള്ള പിഴകള്‍ ഈടാക്കിത്തുടങ്ങിയതിനാല്‍ ഫുള്‍ ടാങ്ക് ഇന്ധനം അടിക്കാനുള്ളതിനുള്ളതിനു പുറമേ, പൗരുഷം കാണിക്കണമെന്നുള്ളവര്‍ മിനിമം 25000 രൂപയെങ്കിലും കയ്യില്‍ കരുതിക്കോണം. കാരണം, ഇനി മുതല്‍ മദ്യപിച്ച് വാഹനമോടിച്ചതിനു പിടിച്ചാല്‍ പഴയപോലെയുള്ള കുട്ടിക്കളി നടക്കില്ല.പിഴ 10000 രൂപയാണ്. മൂന്നു വര്‍ഷം വരെ തടവും ലഭിച്ചേക്കാം.ഇത്തരം കേസുകളിലൊക്കെ കോടതിക്കു മുന്നില് സമരം ചെയ്യുന്നത് ബുദ്ധിയല്ലാത്തതിനാല്‍ രാഷ്ട്രീയം നോക്കാതെ നിയമം പാലിക്കുന്നതായിരിക്കും ബുദ്ധി.

കള്ളുകുടിച്ചു വണ്ടിയോടിച്ചു പിടിച്ചാല്‍ പൊലീസ് പുതിയ നിയമപ്രകാരം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കൊടുക്കും. കോടതിയാണ് ശിക്ഷ വിധിച്ച് പിഴ ഇടാക്കുന്നത്. കോടതിയില്‍ പോകുന്നത് ശുംഭത്തരമാണെന്നു തോന്നുന്നവര്‍ക്ക് കോടതിയില്‍ കുറ്റപത്രം കൊടുക്കും മുന്‍പ് ജില്ലാ പൊലീസ് മേധാവി മുന്‍പാകെ എത്തി കുറ്റം സമ്മതിച്ചു പതിനായിരം രൂപ പിഴ അടച്ചു കോടതി നടപടികളില്‍ നിന്ന് ഒഴിവാകാനും അവസരമുണ്ട്.എന്തായാലും 10000 രൂപ പോകുമെന്നത് ഉറപ്പാണ്.

കേരളാ പൊലീസ് ആക്ട് 2011ലെ സെക്ഷന്‍ 118-ഇ അനുസരിച്ചാണ് പുതിയ പിഴകള്‍. അറിഞ്ഞു കൊണ്ടു പൊതുജനങ്ങള്‍ക്ക് അപായം ഉണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ വീഴ്ചയുണ്ടാക്കുന്നതോ ആയ പ്രവൃത്തി എന്ന നിലയ്‍ക്കാണ് പിഴ.സെക്ഷന്‍ 118ലെ എ മുതല്‍ ഐ വരെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പതിനായിരം രൂപ പിഴയും മൂന്നു വര്‍ഷം വരെ പിഴയും ലഭിക്കും. കള്ളുകുടിച്ചോ കുടിക്കാതെയോ പൊതുസ്ഥലത്ത് അലമ്പുണ്ടാക്കുന്നതും കിംവദന്തികള്‍ പരത്തി പൊലീസിനു പണിയുണ്ടാക്കുന്നതും തുടങ്ങി അനാവശ്യമായി ഫോണ്‍ കോളുകളിലൂടെയോ എസ്എംഎസുകളിലൂടെയോ ശല്യപ്പെടുത്തുന്നതു വരെയുള്ള കുറ്റങ്ങള്‍ക്ക് പതിനായിരം രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവോ ലഭിക്കാം.സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് നാലു തെറി പറയുന്നത് ഉന്നതകുലജാതനായ കലാസ്വാദകന്റെ ലക്ഷണമാണെന്നു കരുതി ഡയല്‍ ചെയ്യുമ്പോള്‍ ചുമ്മാ മനസ്സില്‍ വച്ചാല്‍ മതി.

പെണ്ണുങ്ങളെ കാണുമ്പോള്‍ കമന്റടിക്കുക ഗോഷ്ഠികള്‍ കാണിക്കുക, അവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുക തുടങ്ങിയ വൃത്തികേടുകള്‍ക്കും 1000 രൂപ പിഴയും മൂന്നു വര്‍ഷം തടവുമാണ് പുതിയ ശിക്ഷ.പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് പിഴ 5000 ആക്കിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരെടാ നിനക്കൊക്കെ അധികാരം തന്നേ എന്ന സ്ഥിരം പൊലീസ് ഡയലോഗിനും പുതിയ നിയമം അനുസരിച്ച് പഞ്ച് കൂടുകയാണ്. പൊലീസിന്റെ അധികാരപരിധിയില്‍ കൈകടത്തുകയോ നിയമനിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിച്ചേക്കാം. കൈക്കൂലി വാങ്ങുന്ന പൊലീസുകാര്‍ക്ക് ഏഴു വര്‍ഷം വരെ തടവോ ഒരു വര്‍ഷത്തെ ശമ്പളത്തിനു തത്തുല്യമായ തുക പിഴയോ ശിക്ഷയായി ലഭിക്കും.

ചുരുക്കത്തില്‍ സിനിമയില്‍ കാണുന്നതനുസരിച്ച് ഇനി മുതല്‍ പൊലീസുകാരോട് ഡയലോഗടിക്കുമ്പോള്‍ സൂക്ഷിക്കണം. കാരണം, ചട്ടങ്ങള്‍ മാറി.കേരളം ഒരു നല്ല സംസ്ഥാനമാണെന്ന് ജീവന്‍ പോയാലും മലയാളികള്‍ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനയുടെ പുതുക്കിയ ചട്ടങ്ങള്‍ വായിച്ചിരിക്കുന്നത് നല്ലതാണ്.ശിക്ഷ കൂടുന്നതനുസരിച്ച് കുറ്റകൃത്യങ്ങള്‍ കുറയുമെന്നത് ലോകത്ത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമായതിനാല്‍ പുതുക്കിയ ചട്ടം കേരളത്തിന് നല്ലതായിരിക്കും എന്നു പ്രത്യാശിക്കുന്നു.

QWERTYക്കു വിട; ഇനി KALQ കാലം

മൂന്നും നാലും അക്ഷരങ്ങള്‍ ഒരൊറ്റ കീയില്‍ നല്‍കിയിരുന്ന പരമ്പരാഗത മൊബൈല്‍ ഫോണ്‍ കീ ബട്ടണില്‍ നിന്നും മുഴുവന്‍ കീബോര്‍ഡ് തന്നെ ലഭ്യമാക്കിക്കൊണ്ട് സ്മാര്‍ട്‌ഫോണുകള്‍ എത്തിയപ്പോള്‍ അതൊരു വിപ്ലവമായിരുന്നു. കംപ്യൂട്ടറിലെപ്പോലെ എല്ലാ അക്ഷരങ്ങള്‍ക്കും ഓരോ ചെറുകീകള്‍ നല്‍കി മുകളിലത്തെ നിരയിലെ ഇടതുവശത്തെ ആദ്യ ആറ് അക്ഷരങ്ങളുടെ പേരിട്ട് അതിനെ QWERTY എന്നു വിളിച്ചു. ക്വേര്‍ട്ടി വന്നതോടെ ഫോണ്‍ ഉപയോക്താക്കള്‍ രണ്ടു വിരല്‍ കൊണ്ട് അതിവേഗം ടൈപ്പ് ചെയ്യാന്‍ പഠിച്ചു. ഫോണ്‍ ഇരുകയ്യിലായി പിടിച്ചുകൊണ്ട് ഇരുകൈകളുടെയും തള്ളവിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്യുന്ന പ്രായോഗികരീതി സ്വഭാവികമായി തന്നെ ഉടലെടുത്തതാണ്.

ചെറുഫോണുകള്‍ പോലും ക്വേര്‍ട്ടി കീബോര്‍ഡ് വലിയ സംഭവമായി അവതരിപ്പിച്ചതോടെ ക്വേര്‍ട്ടി ഒരലങ്കാരം മാത്രമായി. ഓരോ അക്ഷരങ്ങള്‍ക്കും വേണ്ടി നിയോഗിച്ചിരിക്കുന്ന കീകളുടെ വലിപ്പം നന്നേ കുറഞ്ഞു. ഒരു കീയില്‍ സ്പര്‍ശിച്ചാല്‍ സ്പര്‍ശനമേല്‍ക്കുന്നത് പരിസരത്തുള്ള ഏതെങ്കിലുമൊക്കെ കീയാവാമെന്നായി. അപ്പോഴാണ് ക്വേര്‍ട്ടിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വലിയ സ്‌ക്രീനുകളുള്ള ഫോണുകളും വലിയ ബട്ടണുകളുള്ള ടാബ്‌ലെറ്റ് കംപ്യൂട്ടറുകളും എത്തിയത്. അപ്പോള്‍ ക്വേര്‍ട്ടിയുടെ നടുഭാഗത്തുള്ള ബട്ടണുകളിലേക്ക് വിരല്‍ എത്താത്ത അവസ്ഥയായി. ഒരു കയ്യില്‍ ഫോണ്‍ പിടിച്ച് മറുകൈ കൊണ്ട് ടൈപ്പ് ചെയ്യേണ്ട അവസ്ഥ ആദ്യത്തിനേതിനെക്കാള്‍ കഷ്ടവുമായി.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് പുതിയ കീബോര്‍ഡ് ഡിസൈന്‍- KALQ. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്നവരെല്ലാം ടൈപ്പ്‌റൈറ്റിങ് പാസ്സായിട്ടുള്ളവരല്ല എന്നതിനാല്‍ പഴയ കീബോര്‍ഡിലെ അക്ഷരങ്ങളില്‍ സ്ഥാനചലനം ഉണ്ടാവുന്നതില്‍ ആശങ്കപ്പെടാനൊന്നുമില്ല. പാരമ്പര്യവും ചരിത്രവുമൊന്നുമല്ല ടൈപ്പ് ചെയ്യുന്നവരുടെ സൗകര്യം മാത്രമാണ് KALQ ഡിസൈനിന്റെ അടിസ്ഥാനം. ഫോണിന്റെ ഇരുവശത്തു നിന്നും വിരലെത്തുന്ന ദൂരത്തില്‍ നില്‍ക്കുന്ന കീബോര്‍ഡിന്റെ മധ്യഭാഗം ശൂന്യമായിരിക്കും. ഇരുവശങ്ങളിലും നാലുവരി വീതം. വലതുവശത്തെ നാലാമത്തെ വരിയിലെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ പേരാണ് KALQ.

തൊണ്ണൂറുകളുടെ അവസാനം രംഗത്തെത്തിയ ക്വേര്‍ട്ടി വിപ്ലവത്തിന് അന്ത്യം കുറിക്കാന്‍ കാല്‍ഖ് മതിയോ എന്നു ചിലര്‍ക്കു സംശയമുണ്ട്. ക്വേര്‍ട്ടിയില്‍ മിനിട്ടില്‍ 20 വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കാല്‍ഖില്‍ 37 വാക്ക് ടൈപ്പ് ചെയ്യാമെന്നാണ് കണ്ടെത്തല്‍. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഫോമാറ്റിക്‌സിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ കീബോര്‍ഡ് തയ്യാറാക്കിയത്. കാല്‍ഖ് കീബോര്‍ഡ് ഉപയോഗിക്കുന്ന ആദ്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും.