Apply to be a Chitika Publisher!

Saturday, 27 April 2013

നാറാത്തെ റെയ്ഡ്; ഞെട്ടിക്കുന്ന രേഖകള്‍ക്കൊപ്പം ലൗ ജിഹാദിന് പ്രേരിപ്പിക്കുന്ന സിഡികളും

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തിലും പ്രതിയുടെ വീട്ടിലും പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ലേഖനങ്ങളും സിഡികളും പോലീസിനെപോലും ഞെട്ടിക്കുന്നത്. നാളിതുവരെയായി തങ്ങളുടെ മുന്നില്‍ അരങ്ങേറുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ ആഴം പോലീസ് അധികാരികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

 സംഘപരിവാര്‍ പോലുള്ള ഹിന്ദു സംഘടനകള്‍ രാജ്യത്ത് നടത്തിയിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് പോലീസ് പിടിച്ചെടുത്തവയില്‍ പെടും. 1998 മുതല്‍ 2013 വരെ നടന്ന 23 സ്‌ഫോടന സംഭവങ്ങള്‍ രേഖയില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. മുസ്ലീം യുവാക്കള്‍ രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്ന് വരുത്തിത്തീര്‍ത്ത് പാവപ്പെട്ട യുവാക്കളെ തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം ലഘുലേഖകളിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം.

 പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഈ ലിസ്റ്റുകള്‍ കാണിച്ചാണ് സ്റ്റഡി ക്ലാസുകള്‍ നല്‍കിയിരുന്നതെന്നാണ് സൂചന. ആയുധ പരിശീലന കേന്ദ്രം റെയ്ഡിനിടെ രക്ഷപ്പെട്ട എസ്ഡിപിഐ പ്രാദേശിക നേതാവ് നാറാത്ത് കുമ്മായക്കടവിലെ എവിപി ഹൗസില്‍ കമറുദീന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ആയുധശേഖത്തോടൊപ്പമായിരുന്നു പ്രിന്റ് ചെയ്ത രേഖ ഉണ്ടായിരുന്നത്.

 കണ്ണൂര്‍ ജില്ലയില്‍ നടന്ന സ്‌ഫോടനങ്ങളുടെ കാര്യവും ലിസ്റ്റിലുണ്ട്. ബോംബ് നിര്‍മാണത്തിനിടയിലും മറ്റും സംഭവിച്ച സ്‌ഫോടനങ്ങളാണിവ. രാജസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പേരില്‍ നടന്ന സ്‌ഫോടനങ്ങളുടെ വിവരവും രേഖയില്‍ ചേര്‍ത്തിരിക്കുന്നു. വര്‍ഷവും തീയതിയും സ്‌ഫോടനത്തിന്റെ സ്വഭാവവും ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്‌ഫോടന പരമ്പരകള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുക ആയിരുന്നിരിക്കാം ലക്ഷ്യമെന്നും പോലീസ് കരുതുന്നു.

 പ്രണയ വിവാഹത്തിലൂടെയും മറ്റുമുള്ള മതപരിവര്‍ത്തനത്തെ ന്യായീകരിക്കുന്നതും അവയ്ക്ക് പ്രേരണ നല്‍കുന്നതുമായ ലൗ ജിഹാദ് സിഡികളും പിടിച്ചെടുത്തവയില്‍ പെടും. പരിശീലന കേന്ദ്രങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവയെക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടക്കണമെങ്കില്‍ ഐന്‍ഐഎ തന്നെ അന്വേഷിക്കണമെന്നാണ് പോലീസ് നിലപാടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തത്കാലം പോലീസ് തന്നെ അന്വേഷിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.

No comments:

Post a Comment