Apply to be a Chitika Publisher!

Friday, 2 November 2012

പ്രണയിക്കുന്നവരുടെ രാഷ്ട്രീയം

രാജ്യാന്തര പ്രണയഗുരു എന്നത് ഏതൊരാളെ സംബന്ധിച്ചും
പ്രണയിക്കുന്നവരുടെ രാഷ്ട്രീയം
അഭിമാനിക്കാവുന്ന പദവിയാണ്. അത്തരമൊരു ഗുരുവായ കേന്ദ്രമന്ത്രി ശശി തരൂരിന് പ്രണയകാര്യവകുപ്പ് നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തല്‍ക്കാലം പ്രായോഗികമല്ലെന്നു തോന്നുന്നു. എന്നാല്‍, പ്രണയഗുരു എന്നത് ഒരാരോപണമായും പ്രണയകാര്യവകുപ്പ് എന്നത് ഒരു ആക്ഷേപവുമായാമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത് എന്നത് ആ പാര്‍ട്ടിയുടെ നിലവാരത്തെയും സാമൂഹികബോധത്തെയും വെളിച്ചത്തുകൊണ്ടു വരികയാണ്. ശശി തരൂരിന്‍റെ ഭാര്യയെ അധിക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പിഎസ്‍സി കോച്ചിങ്ങിനു പോകുന്നതെങ്കില്‍ സംഗതി കഷ്ടമാണ്. പ്രണയവിരുദ്ധ-സ്ത്രീവിരുദ്ധ രാഷ്ട്രീയം തീവ്രവാദത്തെക്കാള്‍ ഭീകരമാണ്.

മോഡിയും ബിജെപി വക്താവും ശശി തരൂരിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ ഭാര്യയെപ്പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തെ ഞെട്ടിക്കുന്നതാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചി അലക്കി ഉണങ്ങാനിടുന്ന ബ്രേസിയര്‍ നോക്കി നെടുവീര്‍പ്പിടുന്ന ലോക്കല്‍ സദാചാരഗുണ്ടയുടെ നിലവാരത്തില്‍ ദേശീയനേതാക്കന്‍മാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മുന്നോട്ടു വയ്‍ക്കുന്ന രാഷ്ട്രീയപാക്കേജില്‍ ഇതും ഉള്‍പ്പെടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. മോഡിക്കു കയ്യടിക്കുന്നവരും ശശി തരൂരിനെയും സുനന്ദയെയും ആക്ഷേപിക്കുന്നവരും തങ്ങളുടെ വൈകല്യങ്ങള്‍ക്കു മോടി കൂട്ടുകയാണ്. ആശങ്കാജനകമാണ് മോഡി ഫാന്‍സിന്‍റെ സാമൂഹികമനശാസ്ത്രം.

വൃത്തികേട് ആരു പറഞ്ഞാലും വൃത്തികേടു തന്നെയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ഉച്ചഭാഷിണിയിലൂടെ പറയുമ്പോള്‍ അതിന്‍റെ മുഴക്കവും പ്രത്യാഖ്യാതവും കൂടുകയേയുള്ളൂ. നമ്മളും മോശക്കാരല്ല. സുനന്ദയെ ട്രിവാന്‍ഡ്രം വിമാനത്താവളത്തില്‍ വച്ച് ഏതോ ലോഡ്ജ് കോണ്‍ഗ്രസുകാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതില്‍ നിഗൂഢമായ ഒരാനന്ദം പലരും അനുഭവിക്കുന്നുണ്ട്. ഐപിഎല്‍ അഴിമതിയില്‍ അവര്‍ പങ്കാളികളാണ് എന്നാണ് അതിനു വിശദീകരണണായി അവര്‍ പറയുന്നത്.പരസ്പരബന്ധമില്ലാത്ത രണ്ടു സംഗതികള്‍ കൂട്ടിക്കുഴച്ച് നമ്മുടെ തെറ്റായ നിലപാടിനു ന്യായീകരണം കണ്ടെത്തുന്നത് ഒരു നല്ല ശീലമല്ല. ഐപിഎല്‍ അഴിമതിയില്‍ അവര്‍ക്കു പങ്കുണ്ട് എന്നു തന്നെയിരിക്കട്ടെ. അതിന്‍റെ അര്‍ഥം ശശി തരൂരിനെയും ഭാര്യയെയും വ്യക്തിപരമായി കടന്നാക്രമിക്കാമെന്നാണോ ?

ഇവിടെ ശശി തരൂരിനെയും സുനന്ദയെയും പ്രണയവുമായി ബന്ധിപ്പിക്കുന്നതും ശശിയുടെ മുന്‍വിവാഹങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നതും അവരെ സംബന്ധിച്ച് ഒരു ആക്ഷേപമായിരിക്കില്ല. എന്നാല്‍, ശശി തരൂര്‍ അന്‍പതാം വയസില്‍ സുനന്ദയെ വിവാഹം കഴിച്ചതും തന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് പറയുന്നതും ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ കുഴപ്പം ശശിക്കും സുനന്ദയ്‍ക്കുമല്ല, അലോസരപ്പെടുന്നവര്‍ക്കാണ്. അത് ഗുരുതരമായ വ്യക്തിത്വ വൈകല്യമാണ്. ഇപ്പോള്‍ നടക്കുന്ന ചാണകമേറിനെ വിവാദം എന്നു വിളിക്കാമെങ്കില്‍ ഈ വിവാദം ശശി തരൂരിന്‍റെയും സുനന്ദയുടെയും തിളക്കം വര്‍ധിപ്പിക്കുകയേയുള്ളൂ. എന്‍റെ ഭാര്യയ്‍ക്ക് എത്ര മൂല്യമുണ്ട് എന്നും എന്‍റെ വിവാഹജീവിതം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നും എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും ആത്മപരിശോധന നടത്താനും സ്വയം കണ്ടെത്താനും തിരുത്താനും ലഭിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരമാണിത്.

ഇതിനെല്ലാം മുകളില്‍ രാഷ്ട്രീയവുമുണ്ട് എന്നതിനാല്‍ ആളുകള്‍ മോഡി പണ്ടുപേക്ഷിച്ച ഭാര്യയെ തപ്പിയെടുത്ത് അവരുടെ ദൈന്യതയുടെ കഥകള്‍ കൊണ്ട് മോഡിക്കു മറുപടി കൊടുക്കുകയാണ്. അപ്പോഴും തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ. സുനന്ദയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശശിയെ ചെളിവാരിയെറിയാനാണ് എന്നു വിശ്വസിക്കുന്നതുകൊണ്ടാണല്ലോ മോഡിയുടെ ഭൂതകാലം ചികഞ്ഞ് ഒരു സ്ത്രീയെ പുറത്തെടുത്ത് കൊണ്ടുവന്നിരിക്കുന്നത്. ഒരു സ്ത്രീയുടെ അന്തസ്സിനെ വെല്ലുവിളിച്ചതിനു മറുപടിയായി ഗുജറാത്തില്‍ എവിടെയോ ഒതുങ്ങിക്കഴിയുന്ന മറ്റൊരു സ്ത്രീയ വലിച്ചിഴച്ച് കൊണ്ടുവന്നു വാര്‍ത്തയാക്കുന്നതില്‍ എന്തു നീതിയാണുള്ളത് ?സുനന്ദയ്‍ക്കുള്ളതുപോലെ തന്നെ ഒരു അന്തസ്സ് ആ സ്ത്രീക്കുമില്ലേ ? വിവേചനബുദ്ധി ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെന്ന് അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ശശി തരൂരിന്‍റെ മൂന്നാമത്തെ വിവാഹമാണിത് എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.ഭാര്യയെ വീട്ടിനുള്ളിലടച്ചിട്ട് കന്നിമാസത്തിലെ പട്ടിയെപ്പോലെ നാടെങ്ങും ഓടിനടന്നു ഭോഗിക്കുന്നവരുടെ ഏകപത്നീവൃതത്തെക്കാള്‍ പതിനായിരം മടങ്ങ് തിളക്കമുള്ളതാണ് ശശി തരൂരിന്‍റെ വിവാഹമോചനങ്ങള്‍. .കാരണം, വിവാഹമോചനം എന്നത് വിവാഹത്തെക്കാള്‍ നേരും നെറിയുമുള്ള പ്രസ്ഥാനമാണ്. ഒരു വിപ്ലവകാരിയുടെ ഭാര്യ പലതും സഹിക്കേണ്ടി വരും എന്ന തത്വത്തില്‍ വിശ്വസിച്ച് തിരക്കുള്ള രാഷ്ട്രീയജീവിതത്തില്‍ നിന്ന് ഭാര്യയെ അടര്‍ത്തിമാറ്റി ജീവിക്കുന്നവരാണ് മിക്കവാറും രാഷ്ട്രീയനേതാക്കന്‍മാരും. സ്ത്രീ, സ്നേഹം, പ്രണയം തുടങ്ങിയ സംഗതികള്‍ അപ്രായോഗികമാണെന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ എന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവില്ല എന്നു പറയുന്നൊരാളുണ്ടെങ്കില്‍ അയാളാണ് മാതൃകയാവേണ്ടത്.
നമ്മുടെ അസഹിഷ്ണുതയും അസൂയയും മനോവകൈല്യങ്ങളും ദേശസാല്‍ക്കരിക്കപ്പെടുകയും ഋജുവായി ജീവിക്കുന്നവര്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് ഒരു സാമൂഹികദുരന്തമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടുകളിലും ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ അജന്‍ഡകളിലും നല്ലതൊന്നും പ്രതീക്ഷിക്കാനില്ല. ബിജെപി ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ അശങ്കപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, വിമാനത്താവളത്തില്‍ വച്ച് ആ സ്ത്രീയെ കടന്നുപിടിച്ച പ്രവര്‍ത്തകനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം.

No comments:

Post a Comment